Tuesday, October 19, 2010

നിനക്ക്....




പ്രണയാര്‍ദ്രമാമെന്റെ ഹൃദയ താഴ്വാരത്തില്‍ 
നീ കുടഞ്ഞിട്ടതാം വര്‍ണ്ണ കിനാവുകള്‍
പൊട്ടിമുളച്ചു  വിടര്‍ന്നു വളര്‍ന്നുവന്നിന്നെന്‍റെ 
പ്രാണനില്‍ തീര്‍ക്കുന്നു വാസന്തം...

കാത്തു നില്‍ക്കാതെ കടന്നുപോം കാലത്തിനൊപ്പം
ചലിക്കുന്നു, നാമൊരേ വീചിയായ്‌.
നമ്മെ മറന്നു നാം പാടുന്ന പാട്ടുകള്‍ 
കുളിരായി നിറയുന്നിതാകാശവീഥിയില്‍   

സ്വര്‍ണ ലിപികളാല്‍  ആലേഖനം ചെയ്ത 
നിന്‍റെ നാമമെന്‍ പ്രാര്‍ഥനാ മന്ത്രമായ് 
നിന്‍റെ രൂപമെന്‍ ആത്മാവിനുള്ളില്‍ ഞാന്‍
എന്നുമര്‍ച്ചന  ചെയ്യുന്ന പുണ്യമായ്....

കണ്ണുനീരിലും പുഞ്ചിരിച്ചീടുവാന്‍,
പുഞ്ചിരിക്കുള്ളില്‍ നിന്നെ നിറയ്ക്കുവാന്‍
നിന്‍റെ ഗാനത്തിലെന്നെ മറക്കുവാന്‍
എന്നുമെന്നില്‍ നീ നീയായി നിറയുക....

Saturday, September 25, 2010

ശരിയും  തെറ്റും
ശരിയുടെ പാരാവരത്തിലൂടെ
എത്ര തുഴഞ്ഞാലും
ഒരു വലിയ തെറ്റാണ് ഞാന്‍.

എത്ര തെറ്റുകള്‍ ആരോപിക്കപ്പെട്ടാലും
അശുദ്ധിയുടെ തീണ്ടലേല്‍ക്കാത്ത
ശരിയുടെ തീനാളമാണ് ഞാന്‍

എല്ലാ തെറ്റുകളും ശരികളായ് മാറുമ്പോള്‍
എല്ലാ ശരികളും കാലം മായ്ക്കുമ്പോള്‍
തെറ്റും ശരിയുമില്ലാത്ത ലോകത്തില്‍
ഒരു ജനല്പാളി എനിക്കായ് തുറക്കുന്നു......

Saturday, September 18, 2010

 ഗുല്‍മോഹര്‍  ....
നിന്‍റെ നിഴല്‍ എനിക്കുമേല്‍
സ്നേഹത്തിന്റെ കുട നീര്ത്തിയപ്പോള്‍
പൊയ്പ്പോയ വസന്തത്തിന്റെ ശോണിമ
മനസിന്റെ ക്യാന്‍വാസിലേക്ക്
ആവാഹിക്കുകയായിരുന്നു ഞാന്‍....

അക്ഷരങ്ങള്‍ തീര്‍ത്ത ഇടിമുഴക്കങ്ങള്‍
ബധിര കര്‍ണ്ണങ്ങളില്‍  വീണുടഞ്ഞപ്പോള്‍ 
എരിഞ്ഞടങ്ങിയ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍..
ചുരുട്ടിയ മുഷ്ടികള്‍ക്കിടയില്‍
അമര്‍ന്നുപോയ ജീവിതങ്ങള്‍....

"വരൂ ഈ തെരുവുകളിലെ രക്തം കാണൂ "

കാണുന്ന കാഴ്ചകള്‍ കരളിനെ കൊത്തിവലിയ്ക്കുമ്പോള്‍
ഞാനീ കണ്ണുകള്‍ ചൂഴ്ന്നെടുക്കട്ടെ...

കാലം തീര്‍ത്ത തടവറയില്‍ കൂട്ടിനു 
കാലം  മായ്ക്കാത്ത നോവുകള്‍ മാത്രം....
  • ജയരാജ് ഫിലിം ഗുല്‍മോഹര്‍ 

Wednesday, July 28, 2010

     സ്വപ്നത്തോട്...

ചിറകുകളുള്ള എന്‍റെ പ്രിയ സ്വപ്നമേ...
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ
രാവിന്‍റെ ഓരം ചേര്‍ന്നെത്തി എന്‍റെ നിദ്രയില്‍
നീ വീണ്ടും  പൂത്തുതളിര്‍ക്കുക...
പുനര്‍ജനിയുടെ മന്ത്രങ്ങളോതി
വിളിച്ചുണര്‍ത്തുമ്പോള്‍  നീ അറിയാതെ പോയതും
ഞാന്‍ പറയാന്‍ മറന്നതും ശൂന്യതകള്‍
മാത്രമവശേഷിപ്പിക്കുന്ന ഈ കാത്തിരിപ്പ്...
കേള്‍ക്കുവാന്‍ കഴിയാതിരുന്നത് നീ
കുടഞ്ഞിട്ട മഞ്ചാടിമണികളുടെ കിലുക്കം... 
കണ്ണുകള്‍ക്ക്‌ മുന്നില്‍ തെളിയാതിരുന്നത് 
നീ നീട്ടിയ പ്രതീക്ഷയുടെ കിരണങ്ങള്‍..
 ചിറകുകളുള്ള എന്റെ പ്രിയ സ്വപ്നമേ,
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ? 

Wednesday, July 21, 2010

ലളിതഗാനം 2

എവിടെ നിന്നു വന്നു നീ...
ഒരു തൂവലായ് കനവായ്....
എവിടെനിന്നും എവിടെ നിന്നും....
ജീവനായ്...എന്‍ മോഹമായ്... (എവിടെ നിന്നു ....)

ഓര്‍മ്മയില്‍ വീണടിയും പൂവുകള്‍
നീ വരച്ചൊരു ചിത്രമായ്‌...
നീ കുറിച്ചൊരു ഗാനമായി  ഞാന്‍
ഒഴുകിയീ മൂക സന്ധ്യയില്‍.... (എവിടെ നിന്നു ...)

കാത്തിരുന്നു ഞാന്‍  എന്‍റെ ജീവനെ...
നിന്‍റെ മൊഴിയിലെ സാന്ത്വനം....
കോര്‍ത്തു വച്ചു ഞാന്‍ നിന്‍റെ മിഴിയിലെ
പ്രണയമെന്‍ താര ഹാരമായ്‌....(എവിടെ നിന്നും....)

Friday, July 16, 2010

മരണം

വാക്കുകള്‍   മരിക്കുമ്പോളാണ് 
യഥാര്‍ത്ഥ മരണമെങ്കില്‍
നിനക്ക് മുന്നില്‍ എന്നേ മൃതിയടഞ്ഞതാണ്  ഞാന്‍?
ശവമഞ്ചം പേറി ഇന്നും സ്വപ്‌നങ്ങള്‍
ഇതു വഴിയെ അലയുന്നു....

ഒന്നുമില്ല....ഒരു വാക്കുമില്ല
നിന്നോട് മന്ത്രിക്കുവാന്‍....
പാതിയുറക്കത്തില്‍ വിളിച്ചുണര്‍ത്തി നീ തന്ന
സുവര്‍ണ നിമിഷങ്ങള്‍...
നീ തന്ന കണ്ണുനീര്‍ തുള്ളികള്‍....
നിന്നില്‍ മാത്രം വിടര്‍ന്നു നിന്നില്‍ ഒടുങ്ങിയ
എന്‍റെ ദിനരാത്രങ്ങള്‍...
ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് ഞാന്‍ ഉറങ്ങുന്ന
നിന്‍റെ ഓര്‍മ്മകള്‍....
ഒരു വാക്കും അവശേഷിക്കുന്നില്ല
ഒക്കെയും പകര്‍ത്തുവാന്‍ ........

ഇത്തിരി നേരം എന്തിനേ
നീ ഇവിടേയ്ക്ക് പറന്നു വന്നത്?
എന്തിനേ ഈ ദുര്‍ബലമായ
ശാഖിയില്‍  ഒരു കൂട് കൂട്ടിയത്?
 ഒരു ചെറുകാറ്റിലും ഉലയുന്ന ഈ കൂട്
എന്നെ ഭയപ്പെടുത്തുന്നു....
മരണത്തിന്റെ നേര്‍ത്ത തലോടല്‍...
വാക്കുകള്‍ക്കൊപ്പം ഇല്ലാതാവാന്‍
എന്നെ  അനുവദിക്കുക....


Monday, July 12, 2010

  
ഒരു ലളിതഗാനം.....

മയില്‍‌പീലി

കണ്ണാ നിനക്കായി നല്കുവാനിന്നൊരു
സമ്മാനമുണ്ടെന്റെ  കയ്യില്‍....
ചാരത്തണഞ്ഞു  നീ ചേര്‍ന്നു  നില്ക്കുകില്‍
തന്നിടാം കയ്യില്‍ രഹസ്യമായി....(കണ്ണാ...)

പൈക്കളെ  മേച്ചു നീ കാട്ടില്‍ നടക്കുമ്പോള്‍
ഓര്‍മ്മയില്ലാതെങ്ങും  വച്ചിടൊല്ലേ... 
ഗോപികമാരൊത്തു  നീറ്റില്‍ കളിക്കുമ്പോള്‍
ഞാന്‍ തന്നുവെന്നു   പറഞ്ഞിടല്ലേ... ..........(കണ്ണാ...)

ഇത് വെറും പീലിയല്ലിതിലുണ്ട് സ്വപ്‌നങ്ങള്‍
ഇതിലുണ്ട് കണ്ണനെ തേടുന്ന കണ്ണുകള്‍....
ഇതു  നീയണിയുക  നെറുകയില്‍  കൃഷ്ണാ...
കരിനീല വര്‍ണ്ണാ, നിനക്കിതെന്‍ സമ്മാനം.....(കണ്ണാ..)



Wednesday, July 7, 2010

   

കളിവീട്  

കിനാവുകള്‍ നെയ്തൊരു
       കളിവീട് കെട്ടി ഞാന്‍
നിന്നെയാ കൂട്ടില്‍ 
       കുടിയിരുത്തും...

രാവിന്റെ ജാലകം 
      മെല്ലെ തുറന്നു  ഞാന്‍ 
ചാന്ദ്രിക ബിംബം 
       കവര്‍ന്നെടുക്കും....

താരാഗണങ്ങള്‍ കളി 
         വാക്കുതിര്‍ക്കവേ
മെല്ലെയാ കൈകളില്‍ 
        ഉമ്മ വയ്ക്കും

പൂക്കളും പുഴകളും
         പൂവിട്ട തേന്മാവും
മണ്ണിലും സ്വര്‍ഗങ്ങള്‍
        തീര്‍ത്തു വയ്ക്കും

പൂവാംകുരുന്നില 
       നുള്ളുന്ന തെന്നലെന്‍ 
നൊമ്പരശീലുകള്‍ 
      ഏറ്റുപാടും.....

ചാരുതയേറുന്ന നിന്‍ 
         മിഴിപ്പൂക്കളില്‍ 
എന്‍റെ  മോഹങ്ങള്‍ 
          ഒളിച്ചിരിക്കും...

നീയാണ് ഞാനെന്നു 
       തേറുമാവേളയില്‍
കത്തി ജ്വലിച്ചു ഞാന്‍
       സൂര്യനാകും....


Tuesday, July 6, 2010














നീ ഒരു മഴയായിരുന്നെങ്കില്‍

വറ്റി വരണ്ട എന്‍റെ ജീവനിലേക്കു
ഒരു മഴയായി നീ പെയ്യുമെങ്കില്‍
മഴത്തുള്ളികള്‍ കോര്‍ത്ത്‌ ഞാനൊരു
സുവര്‍ണ ഹാരം തീര്‍ക്കും ..

പുതുമണ്ണിന്റെ ഗന്ധം പ്രാണനില്‍
അരിച്ചിറങ്ങുമ്പോള്‍ മഴയിലലിഞ്ഞു
മഴയായ് തീര്‍ന്ന് ഞാന്‍ എന്‍റെ ജന്മം
ഒരു മഴത്തുള്ളിയില്‍ ഒളിപ്പിക്കും ....

നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍
അലയടിക്കുന്ന നൊമ്പരങ്ങളെ ഞാന്‍
നിന്‍റെ ആരവങ്ങള്‍ക്കിടയില്‍
പോയ്‌ മറയാന്‍ അനുവദിച്ചേനെ..

നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍.....

Sunday, June 27, 2010





 ഒറ്റയ്ക്ക്
ഒറ്റയ്ക്കാവുമ്പോള്‍
ഞാന്‍ വല്ലാതെ ഒറ്റയ്ക്ക്....
സൌഹൃദത്തിന്റെ കാണാ ചരടുകളോ
പ്രണയത്തിന്റെ തൂവല്‍ സ്പര്‍ശമോ
നിന്‍റെ സാന്ത്വനത്തിന്റെ
നേര്‍ത്ത വലയങ്ങലോ ഇല്ലാതെ
ഒറ്റയ്ക്ക്.....

രാവിന്റെ കൂമ്പിയടഞ്ഞ ഇതളുകള്‍ക്കിടയില്‍
മഞ്ഞുതുള്ളിയെപ്പോല്‍
പതിയിരിക്കുന്ന
വേദന പോലും അടുക്കാന്‍ 
അറയ്ക്കുമ്പോള്‍
ഒറ്റയ്ക്കാണെന്നു പോലും
മറക്കുന്നു ഞാന്‍.....



Tuesday, June 22, 2010



എങ്ങനെ കുറിക്കണം ഞാന്‍?

പത്രത്താളില്‍ നിന്നും
നീണ്ടു വന്ന് നിന്‍റെ കൈകള്‍
എന്‍റെ കഴുത്ത് ഞെരിക്കുന്നു...
എല്ലുകള്‍ നീണ്ട്,
കണ്ണുകള്‍ കുഴിഞ്ഞ്,
രക്തമൊരു  തുള്ളിയും
അവശേഷിക്കാത്ത ആ കൈകള്‍....





നിന്‍റെ പിഞ്ചു നാവ്  ഇറ്റു
ജലത്തിനായ്‌ കേഴുമ്പോള്‍
നദി വിറ്റു വാങ്ങിയ കോളയില്‍
ഞാന്‍ എന്‍റെ പാപം കഴുകുന്നു...
നിന്‍റെ പ്രാണന്‍ പശിയാല്‍ പിടയുമ്പോള്‍
എന്‍റെ എച്ചില്‍ കൂനകള്‍
അമ്ബരത്തോളം ഉയരുന്നു...
 ഇവിടെ ഈ ശീതളിമയില്‍ ഇരുന്ന്
ഞാന്‍ പ്രണയത്തെ കുറിച്ച്
പാടുമ്പോള്‍
അങ്ങ് ദൂരെ നിന്‍റെ അവസാന ശ്വാസം
നിലക്കുന്നതും നോക്കി
കാവലുണ്ട്  ഒരു  കഴുകന്‍..!

എന്‍റെ സ്വപ്നങ്ങള്‍ക്ക് മാത്രമല്ല,
മരണത്തിനും നിറമുണ്ടത്രെ!
അങ്ങനെയെങ്കില്‍
നിന്‍റെ സ്വപ്നങ്ങള്‍ക്ക്  നിറമെന്താവും?
ഒരു പിടി ചോറിന്റെ നിറം?
ഒരിറ്റു തെളിനീരിന്റെ നിറം?
അതോ ഇനിയും നിന്‍റെ
കണ്ണുകളില്‍ നിന്നടരാന്‍
മടിക്കുന്ന കണ്ണീരിന്റെയോ?

അറിയുന്നു ഞാന്‍ .
ആ പിഞ്ചു കൈപ്പത്തികള്‍ക്ക്
എന്‍റെ ദര്‍പ്പത്തോടൊപ്പം  
ഈ ലോകത്തെ അപ്പാടെ ഞെരിക്കാന്‍
കഴിഞ്ഞേക്കും, 
ഇന്നല്ലെങ്കില്‍
മറ്റൊരിക്കല്‍....

Friday, June 18, 2010

നീയും  ഞാനും

എന്‍റെ കണ്ണുനീരിനും 
 നിന്‍റെ  വിശുദ്ധിയ്ക്കുമിടയില്‍ 
 ജന്മാന്തരങ്ങളുടെ ദൈര്‍ഘ്യം  !

 എന്‍റെ  മലര്‍വാടിയില്‍ 
 നിറഞ്ഞു വഴിയുന്നത് 
 നീ എന്ന പുഷ്പത്തിന്‍  സുഗന്ധം !

 കടലായി  മുന്നില്‍ അലയടിച്ചുയരുന്നത്
 ആത്മ ദുഖത്തിന്റെ 
 കാണാ ചുരുളുകള്‍....!

 ഇതൊരു തീരാക്കവിത....
 ഞാനും....എന്നില്‍ പെയ്തിറങ്ങുന്ന 
  നീയും.....!!!


Thursday, June 17, 2010

പ്രളയം
 
പൊഴിഞ്ഞു വീഴുന്ന മഴ തുള്ളികള്‍
മണ്ണില്‍ പ്രളയം സൃഷ്ടിക്കുമ്പോള്‍
കണ്‍ ചിമ്മുന്ന  നക്ഷത്രങ്ങള്‍ക്ക്
ശോണ വര്‍ണം...

പ്രളയത്തില്‍ ഒടുങ്ങുന്ന പ്രണയത്തിന്റെ
നിലയ്ക്കാത്ത താളം പോലെ
മരവിച്ച ഹൃദയത്തില്‍
മുഴങ്ങുന്ന പെരുമ്പറ...

അനാഥത്വത്തിന്റെ ഭീതിയില്‍
തെരുവിലലയുന്ന ബാല്യത്തെ
തൊട്ടിലാട്ടാന്‍ ‍, കാലം തീര്‍ത്ത കരുത്തോടെ 
കുതിച്ചു പായുന്ന ഒരു വന്‍ തിരമാല...

ഒരു ശിവ താണ്ടവത്തിന്റെ  നോവുകള്‍
താങ്ങാനാവാത്ത ഭൂമിയില്‍
വീണ്ടും ഒരു പുനര്ജ്ജനിക്കായ്‌
വിതുമ്പുന്ന സൂര്യന്‍ .....

Wednesday, June 16, 2010



              







            
 

                    വിട

 ഓമലേ നിന്നുടെ മൌനമെന്‍ ഹൃത്തിലെ-
യ്ക്കാഴ്ന്നിറങ്ങുന്നൊരു  വാളായിരുന്നുവോ? 
നിന്നിലെ ദൈന്യമെന്‍ സുന്ദര വേണുവില്‍
ഗാനം മുഴക്കുന്ന കാറ്റായിരുന്നുവോ?

അര്‍ത്ഥമില്ലാത്തെത്ര  സങ്കീര്‍ത്തനങ്ങളാല്‍
വ്യര്‍തവിലാപങ്ങള്‍  നെയ്തിരുന്നന്നു നാം
തൂലിക തുമ്പിലൂടിറ്റ  കണ്ണീരിനാല്‍ 
എത്ര ചിത്രങ്ങള്‍ വരച്ചിരുന്നു?

ഓര്‍മ്മകള്‍, നോവുമീ ഓര്‍മ്മകള്‍ക്കായിനി
തീര്‍ക്കാം നമുക്കൊരു ശവ കുടീരം 
നൊന്തു വേവുന്നോരീ ഹൃദയം പറിച്ചെറി -
ഞ്ഞൊരുമാത്ര നമ്മെ മറന്നിരിക്കാം....

എത്രയോ പാതകള്‍ പിന്നിട്ടതാണ് നാ-
മിരുപേരുമിടറാത്ത  പാദങ്ങളാല്‍ 
പിന്നെ എന്തിനീ വേദന എന്തിന്നു വേപഥു
പിന്‍ വിളികളില്ലാതെ  കടന്നു പോകാം

എത്ര ജന്മങ്ങള്‍ പകിത്തിട്ടുമിന്നിയും 
ബാക്കിയാവുന്നൊരാ വാക്കുകള്‍ക്കായി ഞാന്‍
ഓര്‍മയില്‍ പരതവേ യാത്ര ചൊല്ലാതെ നീ
യാത്രയാവുന്നുവോ അന്ധ മൂക ബധിരനായ്?

                            (Published in Mathrubhumi weekly)

 പുണ്യോദയം 

ആര്‍ദ്രമാം സ്നേഹം  പേറി
കുറുകും പ്രാവേ നിന്‍റെ
കൊഞ്ചലിന്‍ നാദം വന്നെന്‍
നെഞ്ചകം കുളിര്‍ക്കുമ്പോള്‍
എന്ത് നല്കുവാനിനി കാത്തിരിപ്പിന്‍
മഹാ ശൂന്യതയല്ലാതെ ഞാന്‍?
എന്ത് ചൊല്ലുവാന്‍, പഴകിദ്രവി ച്ചൊരാ-  
പ്രണയ ഗീതത്തിന്‍ ഈരടിയല്ലാതിനി?

കോടി ജന്മങ്ങള്‍ തപം ചെയ്തു
നേടിയ, പൂര്‍വ പുണ്യോദയ
നല്കതിര്‍ ആണ് നീ....
ആ മന്ദഹാസത്തില്‍ ആലേഖനം ചെയ്ത
പ്രണയ നക്ഷത്രത്തിന്‍
പൊന്നൊളിയാണ്  ഞാന്‍!

ദൂരെ രാവിന്‍ ഇതളടര്‍ന്നീടവേ
കൊച്ചു പൂവുകള്‍ കണ്‍ തുറന്നീടവെ 
നിന്‍റെ വേണുവില്‍ കാറ്റ് അലിഞ്ഞീടവേ 
കൃഷ്ണ ശലഭങ്ങള്‍ 
വന്നെന്നെ മൂടുന്നു, ഒരു ശലഭമായ് 
ഞാന്‍ വിണ്ണിലെക്കുയരുന്നു.......

                           

Wednesday, June 9, 2010




 മോഹം
 
കിനാവിനുമപ്പുറത്തെന്റെ
പൊന്‍ തൂലികയില്‍ 
ആയിരമക്ഷരപൊട്ടുകള്‍   തീര്‍ത്തു നീ 
ഇന്നിന്‍റെ സിരകളെ ആകെ ത്രസിപ്പിച്ചു 
പുതിയൊരു ലോകത്തിലനവദ്യമാവുന്നോ-
രമൃതം ചൊരിഞ്ഞിങ്ങു വന്നുവെങ്കില്‍....

കാല പ്രവാഹത്തിന്‍ കാണാചുഴികളില്‍ 
പാടിപ്പതിഞ്ഞും, പിടഞ്ഞും, നമുക്കുള്ളില്‍
നാം തീര്‍ത്ത നിത്യ വാസന്ത 
മായാവനികയില്‍ 
വര്‍ണത്തില്‍ ചാലിച്ച കവിതകള്‍ 
തീര്‍ത്തുവെങ്കില്‍ ....

അന്തിക്കു  കൂടണയുമമ്മ കുരുവിതന്‍
ചുണ്ടില്‍ നിന്നിറ്റിക്കു-
മിത്തിരി തേനിന്റെ 
മധുരം നുണയുന്ന കുഞ്ഞി കിളിക്കുള്ളില്‍ 
വിരിയുന്ന രോമാഞ്ചമായ് 
മാറിയെങ്കില്‍....
 
നിറമിയലുമോര്‍മ്മകള്‍ മാത്രമാ-
ണെങ്കലിന്നതില്‍ വിരിയുമാശകള്‍
മാത്രമാണെങ്കിലും 
നോവുന്നു മാനസമന്വഹമെങ്കിലും
നീള്‍മിഴി തൂവി  തുളുമ്പുന്നുവെങ്കിലും
മോഹിച്ചിടുന്നു ഞാന്‍.....!!!!!!

Sunday, June 6, 2010










പ്രണയത്തില്‍....    

പ്രണയമായ് ഇന്നെന്‍റെ കനവിന്റെ ചില്ലയില്‍ 
ഉദ്ദീപ്തമായൊരു താരമേ മായല്ലേ..
യാത്ര പറഞ്ഞു നീ പോയിടൊല്ലേ  , നിന്‍റെ
കണ്ണീരില്‍ എന്നെ നനച്ചിടൊല്ലേ...

                                                    
നീ ഇന്നുദിച്ചതിന്‍ മൂലമെന്നുദ്യാന-
മാകെ വിടര്‍ന്നത് കാണ്മതില്ലേ?
എങ്ങും സുഗന്ധം പരക്കയല്ലേ, എന്‍റെ
നിനവിലും നീ വന്നു നിറകയല്ലേ...


എന്‍റെ പ്രണയമേ എന്‍റെ ഹൃദ്സ്പന്ദമേ,  
നീയെന്‍ വിരല്‍ തുമ്പു തൊട്ടിടുമ്പോള്‍
നോവുകളൊക്കെ മറക്കയല്ലേ, എന്‍റെ 
മിഴികളില്‍ സൂര്യന്‍ ഉദിക്കയല്ലേ?


ചാരത്തണഞ്ഞു നിശ്ശബ്ദമിരിക്കിലും 
മധുരമാം ഗീതം ശ്രവിപ്പതില്ലേ 
കാറ്റിലും ചുംബന ഗന്ധമില്ലേ, മണ്ണു
മഴതേടി എപ്പോളോ തേങ്ങിയില്ലേ?  

  
പീലി വിടര്‍ത്തി നിന്നാടിയില്ലേ  മനം 
ഒരു മയില്‍പേടയായ് മാറിയില്ലേ
ചിറകുകള്‍ തേടി ഉഴന്നതില്ലേ, എങ്ങും 
പാറി പറക്കാന്‍ കൊതിച്ചതില്ലേ?


പ്രണയമേ നീ അരികില്‍ ഒരുവേളനില്‍ക്കവേ 
എന്നെ മറന്നു ഞാന്‍ പാടിടുന്നു...
എന്നെ വിട്ടെങ്ങും നീ പോയിടൊല്ലേ, നിന്‍റെ
കണ്ണീരില്‍ എന്നെ  നനച്ചിടൊല്ലേ...

Saturday, June 5, 2010

 
ജി യുടെ സൂര്യകാന്തി , എന്‍റെയും...
      
     സ്വപ്‌നങ്ങള്‍ പതിവായി വിരുന്നെത്തിയിരുന്ന കാലത്തെന്നോ അമ്മൂമ്മ എനിക്ക് നല്‍കിയ സമ്മാനം ആയിരുന്നു ജി. ശങ്കര കുറുപ്പിന്റെ 'സൂര്യകാന്തി'. ഉള്ളില്‍ നൊമ്പരതിന്റെ ആഴക്കടല്‍ സൃഷ്‌ടിച്ച സൂര്യകാന്തി ഇന്നും തനിച്ചിരിക്കുമ്പോള്‍ എന്റെ സ്വകാര്യ നൊമ്പരമാവുന്നു ....
           ഏഴു കുതിരകളെ പൂട്ടിയ തേരില്‍, കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ വന്നെത്തുന്നതും കാത്തു സൂര്യകാന്തി തപസ്സിരുന്നു....  ആരുമറിയാതെ...... സൂര്യന്റെ ഓരോ ചലനങ്ങളും പിന്തുടരുമ്പോള്‍ "പരോദാരനാം അവിടുത്തെയ്ക്കെന്തു തോന്നിയോ ഹൃത്തില്‍??" എന്ന് ആ കൊച്ചു പുഷ്പം ആശങ്കപ്പെടുന്നു. ഒടുവില്‍ ആ ദിവസം വന്നെത്തി.. അവളുടെ അരികില്‍ രഥം നിര്‍ത്തി അദ്ദേഹം ചോദിച്ചു  "ആര് നീ അനുജത്തി?? നിര്‍ന്നിമേഷമായെന്തെന്‍ തേര് പോകവേ നേരെ നോക്കി നില്‍ക്കുന്നു ദൂരെ?"..... അപ്രതീക്ഷിതമായി ആ ചോദ്യം കേട്ടപ്പോള്‍ എന്ത് പറയണമെന്ന് സൂര്യകാന്തി മറന്നു....തന്‍റെ വിറയല്‍ ഒളിപ്പിക്കാന്‍ ആവോളം പണിപ്പെട്ടിട്ടും അതിനു സാധിക്കാതെ വന്നപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം..."എന്താണ് നീ പറയുവാന്‍ ആഗ്രഹിക്കുന്നത്?       "വല്ലതും പറയുവാന്‍ ആഗ്രഹിക്കുന്നുണ്ടാവാമല്ലയോ തെറ്റാണൂഹം എങ്കില്‍ ഞാന്‍ ചോദിച്ചില്ല"  സൂര്യകാന്തിയുടെ മുഖം വാടി. എന്താണ് തനിക്കു പറയാനുള്ളത്? അവള്‍ വിചാരിക്കുകയായിരുന്നു...."സര്‍വ സന്നുതന്‍ സവിധാവെങ്ങ് എങ്ങു നിര്‍ഗന്ധം പുഷ്പം" ......നിസ്സഹായതയില്‍ സൂര്യകാന്തി ഉരുകി ഒലിച്ചു...
അവളുടെ വിചാരഗതി ഈ വിധം നീളുന്നു..
              " ആര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
                സൂര്യകാന്തിയെന്നെന്നെ പുച്ച്ചിപ്പതാണീ ലോകം
                പരനിന്ദ വീശുന്ന വാളിനാല്‍ ചൂളിപ്പോകാ
                പരകോടിയില്‍  ചെന്ന പാവന ദിവ്യ സ്നേഹം"
 പതിയെ പതിയെ സൂര്യകാന്തി എന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു....വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു....ദൂരെ ഒന്നുമറിയാത്ത ഭാവത്തില്‍ ചിരിക്കുന്ന സൂര്യനോട് ദേഷ്യവും..."അരുത്..." സൂര്യകാന്തിപൂക്കള്‍  നിശബ്ദം മൊഴിഞ്ഞു. "എന്റെ സൂര്യനെ നീ വെറുക്കരുതെ... നിര്‍ഗന്ധിയായ ഈ കൊച്ചു പുഷ്പം തന്നെയാണ് എല്ലാത്തിനും കാരണക്കാരി".  ഒരിക്കലും പിരിയരുതെന്നു ഞാന്‍ ആശിച്ച ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്...  പിന്നീട് ഒപ്പമുള്ള ഓരോ നിമിഷങ്ങളിലും അവള്‍ എന്നോട് ഒരായിരം കഥകള്‍ പറഞ്ഞു.... അപ്രതീക്ഷിതമായി അവളുടെ അരികില്‍ രഥം നിര്‍ത്തി സൂര്യന്‍ അവളോട്‌ കിന്നാരം പറഞ്ഞതും അത് വഴി കടന്നു പോയ മാരുതന്‍ അവളെ കളിയാക്കി  ചിരിച്ചതും, അസൂയ മൂത്ത മറ്റു  പുഷ്പങ്ങള്‍ അവളെകുറിച്ചപവാദങ്ങള്‍ പറഞ്ഞതും.....ചെത്തിയോടും മുല്ലയോടും ഞാന്‍ അവള്‍ക്കു വേണ്ടി വഴക്ക് പിടിച്ചു....ഒരിക്കല്‍ പ്രിയങ്കരിയായിരുന്ന ചെമ്പരത്തിയോടു വരെ പിണങ്ങേണ്ടി വന്നെനിക്ക്... സൂര്യകാന്തിയുടെ നാണത്തില്‍ മുങ്ങിയ മുഖം ഇന്നും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു....
 മഴയുള്ള ഒരു പ്രഭാതത്തില്‍ നനഞ്ഞു കൂമ്പിയ എന്റെ സൂര്യകാന്തിയെ കാണാന്‍ ഞാന്‍ എത്തി... നനഞ്ഞ മണ്ണില്‍ പുതഞ്ഞു കിടക്കുന്ന അവളുടെ മിഴികള്‍ അപ്പോളും സൂര്യനെ തേടുന്നുണ്ടായിരുന്നു. വഴിഞ്ഞൊഴുകുന്ന സങ്കടം കടിച്ചമര്‍ത്തി ഞാന്‍ ആ കൊച്ചുപുഷ്പത്തെ കയ്യിലെടുത്തു..... അവളുടെ ഇതലുകളിളുടെ വിരലുകള്‍ ഓടിക്കുമ്പോള്‍ ആ സങ്കടം ഞാന്‍ വ്യക്തമായി കേട്ടു. "ഇതാ.. സൂര്യന്‍ എത്തുന്ന  സമയമായി... പതിവ് പോലെ  എന്നെ കാണാതാവുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും വിഷമിക്കും. ഹാ കഷ്ടം.... എന്നെ ചൊല്ലി അദ്ദേഹം വിഷമിക്കില്ലേ ? ."


എന്റെ സൂര്യകാന്തി വിട പറയുകയായിരുന്നു...എന്നോടും അവളുടെ പ്രാണപ്രിയനോടും.... വിഷാദം സ്ഫുരിക്കുന്ന മിഴികളുമായി സൂര്യനെത്തിയപ്പോള്‍ എന്ത് പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.  വാക്കുകളെക്കാള്‍ അര്‍ഥം നിശബ്ദതയ്ക്കെന്നു ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം... ഒരു പക്ഷെ അദ്ദേഹവും ഇപ്രകാരം വിലപിചിരുന്നിരിക്കും
                     " ആ വിശ്ദ്ധമാം മുഗ്ധ പുഷ്പത്തെ
                                          കണ്ടില്ലെങ്കില്‍
                      ആ വിധം പരസ്പരം
                                     സ്നേഹിക്കാതിരുന്നെങ്കില്‍..."

ഓര്‍മയില്‍ ഒരുപാട് സൂര്യകാന്തി പൂക്കള്‍ പൊഴിഞ്ഞു പോയി....ഒരുപാട് സൂര്യോദയങ്ങളും....എങ്കിലും....ഇന്നും സുഖമുള്ള ഒരു നൊമ്പരമായി എന്റെ സൂര്യകാന്തി....അവളുടെ പ്രിയപ്പെട്ട സൂര്യന്‍....
            പ്രിയപ്പെട്ട കൂട്ടുകാരി നിത കഴിഞ്ഞ ദിനം എന്നോട് പറഞ്ഞു..." ഞാന്‍ മരിക്കുമ്പോള്‍, നിനക്ക് പോലും വിളിച്ചുനര്തനാവാത്ത ആഴത്തില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ നനഞ്ഞ പച്ച മണ്ണോടു ചേര്‍ന്ന് ഒരുകുല orchid പുഷ്പങ്ങള്‍ നീ വയ്ക്കണം " എന്ന്.... ഞാന്‍ അപ്പോള്‍ ആലോചിച്ചത് ഒരു സൂര്യകാന്തി പൂ പകരം എനിക്കായി ചോദിച്ചാലോ എന്നാണ്....പെട്ടെന്ന് മനസ് മന്ത്രിച്ചു...."അരുത്....ഓരോ സൂര്യകാന്തിപൂകളും സൂര്യനെ തേടിയുള്ള പ്രയാണത്തിലാണ്...അത് അവളുടെ  ജീവിത ലക്ഷ്യമാണ്‌. അതിനിടയില്‍ അവളെ പിഴുതെടുക്കരുതെ...."
             

Thursday, June 3, 2010

                       
                          ദുഃഖം
ആകാശത്തിന്റെ ദുഃഖം
മഴത്തുള്ളികളായി
മണ്ണിലേക്ക്.....
ഭുമിയുടെ വേദന ഉറവ പൊട്ടി
മണ്ണിലൂടെ    നദിയായി....കടലായി....
എന്റെ അഴല്‍ തിന്നു തീര്‍ക്കുന്ന
തൂലികയ്ക്കു
ഒരു തുള്ളി കണ്ണീര്‍ പോലും
സ്വന്തമായില്ലല്ലോ  
എന്ന ദുഃഖം എന്നെ
                                      കരയിക്കുന്നു.....

Monday, May 31, 2010



മരണത്തിന്‍റെ നിറം

ഒരു തപസ്യയുടെ അന്ത്യം...
തുടക്കം ഒടുക്കമില്ലാത്ത കണ്ണീരില്‍ ആയിരുന്നുവെങ്കില്‍
ഒടുക്കം ഒരു തുടക്കത്തിന്റെ
മായിക ജ്വാലയിലേക്ക് ആണ്...

മരണത്തിനു നിറമില്ലെന്ന്
പറഞ്ഞതാരാണ്?
പ്രണയത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത
വര്‍ണങ്ങള്‍ പോലെ മനോഹരമാണ്
മരണത്തിന്‍റെ ചിറകുകളും...
മരതകപ്പച്ചയും
വസന്തത്തിന്റെ ശോണിമയും
ആഴക്കടലിന്റെ ഭ്രമിപ്പിക്കുന്ന
വര്‍ണങ്ങളും ചേര്‍ന്ന ചിറകുകള്‍ നീട്ടി
മരണമെന്നെ പുല്‍കുമ്പോള്‍
കാണാന്‍ മറന്ന സ്വപ്നങ്ങളിലെ
വര്‍ണങ്ങള്‍ തേടി ഉഴറും
എന്റെ മനസ്...

മരണത്തിനു നിറമില്ലെന്ന് പറഞ്ഞതാരാണ്?
മഴവില്ലിന്റെ സപ്തവര്നങ്ങളും ചാലിച്ചെഴുതിയ
പുതുവസ്ത്രം എനിക്ക് സമ്മാനിക്കാന്‍
മരണമെത്തുന്ന
ദിനത്തിലേക്ക്
തുറന്നിട്ടിരിക്കുകയനെന്റെ വാതില്‍...
മനസും ശരീരവും നഷ്ടപ്പെട്ട്
അനേകമനേകം വര്നങ്ങള്‍ക്കിടയില്‍ ഞാനും...
വിഹ്വലതകളില്ലാതെ...
വിരഹത്തിന്റെ തീനാളം ഏല്‍ക്കാതെ ...
ഒഴുകിയൊഴുകി....
അപ്പോളും മരണത്തിനു നിറമില്ലെന്ന്
നീ പറയുന്നതെന്തുകൊണ്ടാണ്??

..
കവിത

ഇഷ്ടമാണെന്നോരു വാക്കില്‍ ഒതുങ്ങാതോ
രിഷ്ടമെന്നുള്ളില്‍ നിറഞ്ഞു കവിയുമ്പോള്‍
ഉള്ളം തുറന്നു ഞാന്‍ പാടുന്ന പാട്ടുനിന്‍
ഹൃത്തില്‍ അമൃതപ്രവാഹമായ് മാറിടും...
എല്ലാം മറന്നു ഞാന്‍ നിന്നില്‍ അലിയവെ
നിന്റെ സ്വപ്‌നങ്ങള്‍ വന്നെന്നോടു മന്ത്രിക്കു-
മെത്രമേല്‍ എത്രമേല്‍ സ്നേഹിപ്പു നിന്നെ ഞാന്‍..
എത്രകാതങ്ങള്‍ അകലെ ഇരിക്കിലും
അറിയുന്നു ഞാന്‍ നിന്റെ വേവുന്ന നോവുകള്‍
അറിയുന്നതില്‍ നിണം വാര്‍ന്നോലിക്കുമ്പോള്‍ നീ
അറിയാതെ നീട്ടുന്നു കൈവിരലെന്‍ നേര്‍ക്ക്‌...
നിന്‍ വിരല്‍ തുമ്പു പിടിക്കുവാനായുന്നു
ചെര്തനചീടാന്‍ കൊതിക്കുന്നു മാനസം
കണ്ണീരടഞ്ഞു ചിതറി തെറിക്കുന്ന
വാക്കുകള്‍ എങ്ങോ പ്രതിധ്വനിചീടുന്നു
ചുറ്റി തിരിഞ്ഞവ വന്നനയുന്നെന്റെ
തുലികതുമ്പില്‍ ഒരാര്‍ദ്രമാം കവിതയായ്....
 ദൈന്യം

ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍
കണ്ണിനു മുന്നില്‍ തെളിയുന്നത്
അകന്നു പോവുന്ന കുറെ നിഴലുകളാണ്...
തലയില്ലാത്ത , കുറെ നിഴലുകള്‍...
ഭയമെന്തെന്നു തിരിച്ചറിയുമ്പോള്‍
നിസ്സഹായതയില്‍ നിന്നുയരുന്ന
ഒരുള്‍വിളി....
എത്തിച്ചേരുന്നത് ഏതു തുരുത്തിലെക്കെന്നു
തിരിച്ചരിയാനായെങ്കില്‍ !
ഭുമിയെ കൈവെള്ളയില്‍ അമ്മാനമാടുംപോഴും
മനുഷന്‍ എന്ത് നിസ്സാരനാണ്‌?
സ്വന്തം വിധി തിരിച്ചറിയാനാവാത്ത
അതില്‍ പുതുതായൊന്നും എഴുതി ചേര്‍ക്കാനാവാത്ത
നിസ്സാരന്‍!!!
കാഴ്ചക്കപ്പുറം ഉള്‍ക്കാഴ്ച തേടി
ഏതു പടിവാതിലില്‍ ആണിനി മുട്ടിവിളിക്കുക?
അഥവാ
ആ Ulkaazhchayil ഞെരിഞ്ഞമരുന്ന പ്രാണനെ
തിരികെ വിളിക്കാന്‍
നിന്റെ ദൈന്യം മതിയാവില്ലെന്നോ????
 
                                 മറവി

എങ്ങോ തുടങ്ങിയിതെന്ഗോ ഒടുങ്ങുന്നു
എങ്ങോ മറയുന്നു കാഴ്ച്ചപോള്‍ ബന്ധങ്ങള്‍
അറ്റ്പോവുമ്പോഴും ആരും പറയാതെ
ആരോരുമറിയാതെ എത്തുന്നോരോര്‍മ്മകള്‍...
കണ്ണുകള്‍ ചിമ്മി തുറക്കുമ്പോള്‍ മുന്നിലായ്
കാലം കുടഞ്ഞിട്ട വിസ്മയതുണ്ടുകള്‍
നെഞ്ചോട്‌ ചെര്തുപിടിക്കവേ ചില്ലുപോല്‍
കുതിതരച്ചന്ഗോലിക്കുന്നു ചെന്നിണം....
നാമ്പിടുന്നപ്പോളും പുത്തന്‍ പ്രതീക്ഷതന്‍
ശാഖികള്‍ ഊറ്റികുടിക്കുന്നു സ്വപ്‌നങ്ങള്‍...
കണ്ണീര്‍ പൊഴിക്കാതെ, കണ്ടമിടരാതെ
ആടിതിമിര്‍ക്കുന്നു ജീവിത നാടകം.
യാത്ര നാം തുടരുന്നു യാന്ത്രികമെങ്കിലും
തെരയുന്നതെന്തു മറന്നപോലിപ്പോഴും?